Thursday, July 16, 2009

ഒരു പൂ കൊഴിയുമ്പോള്‍...

കിന്നരലോകത്തു ആത്മാവിലലിയുന്ന ഗന്ധം നിറഞ്ഞ പൂക്കള്‍ ഋതുഭേദമില്ലാതെ വിടരുന്ന ഒരു അപൂര്‍വ്വവൃക്ഷമുണ്ട്‌. ഭൂമിയില്‍ ഓരോ പ്രണയസ്വപ്നം വിടരുമ്പോളും അതില്‍ ഒരു പൂവ് മൊട്ടിടുന്നു. ഉണര്‍വ്വിനോടടുത്ത യാമത്തില്‍ കണ്ട കനവില്‍, പ്രതലത്തില്‍ മാരിവില്ലൊളിപ്പിച്ച നീര്‍ക്കുമിള പോലെ നേര്‍ത്ത ഒരു മരീചികയിലാണ് ആദ്യമായി ഞാന്‍ പ്രണയത്തിന്റെ പ്രതിബിംബം കണ്ടത്. സൗവര്‍ണ്ണ ശോഭയുള്ള ഒരു പൂ വിടര്‍ന്നതിന്റെ ഉത്സവമായിരുന്നിരിക്കണം അന്ന് അപ്സരലോകത്ത്. കനവില്‍ ഞാന്‍ മധുരമുള്ള കണ്ണുനീരില്‍ നാണം കലര്‍ത്തിയ പുഞ്ചിരി അറിഞ്ഞു ; ആദ്യപ്രണയത്തിന്റെ ശങ്കകളോടെ , പകപ്പോടെ, അതിലും ഏറെയേറെ കൗതുകത്തോടെ , മോഹത്തോടെ അവനെ ഞാന്‍ ഒരുപാടു പ്രണയിച്ചു; മനസ്സുകൊണ്ട് ആ സ്പര്‍ശവും ഹൃദ്സ്പന്ദനവും ചുംബനവും അറിഞ്ഞു . കിന്നരകന്യകമാര്‍ താലങ്ങേളന്തി നര്‍ത്തനമാടുന്നതും വിരലുകളാല്‍ പൂവിതളുകളെ തൊട്ടു തലോടുന്നതും ഞാന്‍ അറിഞ്ഞു . സ്നേഹത്തിന്റെ വെള്ളാരങ്കല്ലുകള്‍ പാകി ഞാന്‍ പാതയോരുക്കി അവനെ യാഥാര്‍ത്ഥ്യത്തിലേക്ക് ക്ഷണിച്ചു. പക്ഷെ ഇരുളില്‍ മറഞ്ഞിരുന്നു അവന്‍ കാറ്റായി വന്നെന്റെ കൊച്ചു കൈവിളക്ക് ഊതിക്കെടുത്തി. എങ്കിലും പരിഭവിക്കാതെ ഞാന്‍ വീണ്ടും അവനെ തേടിച്ചെന്നു. പക്ഷെ ഓര്‍മകളുടെ കളഭചാര്‍ത്തു മാത്രം തിരുശേഷിപ്പായി നല്കി ആ കിനാവ് മാഞ്ഞുപോയി. ഉണരുവാന്‍ വിസമ്മതിച്ചു വീണ്ടും കാത്തു കിടന്നത് ആത്മവഞ്ചനെയന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മിഴിതുറന്നു. പകല്‍വെളിച്ചത്തിന്റെ ചൂടു ആത്മാവിനെ വേദനിപ്പിച്ചു. പൊള്ളിവരണ്ട മനസ്സില്‍ ഓര്‍മകളുടെ മഞ്ഞു പെയ്തിറങ്ങി വീണ്ടും നോവിച്ചു. പൊലിയുന്ന നക്ഷത്രത്തിന്റെ നഷ്ടബോധം പോലെ എന്റെ ഓര്‍മകളും ആയിരം വര്‍ണങ്ങള്‍ വാരിവിതറി പിടഞ്ഞു. മറന്നുപോയ ഈരടിപോലെ എന്റെ പ്രണയം സദാ എന്റെ അന്തരാത്മാവിനെ പിന്തുടരുന്നു.


ആയുസ്സ്‌ കുറവെങ്കിലും സുവര്‍ണ്ണ പുഷ്പങ്ങള്‍ അതീവ ശ്രേഷ്ഠമാണത്രേ.