Thursday, July 16, 2009

ഒരു പൂ കൊഴിയുമ്പോള്‍...

കിന്നരലോകത്തു ആത്മാവിലലിയുന്ന ഗന്ധം നിറഞ്ഞ പൂക്കള്‍ ഋതുഭേദമില്ലാതെ വിടരുന്ന ഒരു അപൂര്‍വ്വവൃക്ഷമുണ്ട്‌. ഭൂമിയില്‍ ഓരോ പ്രണയസ്വപ്നം വിടരുമ്പോളും അതില്‍ ഒരു പൂവ് മൊട്ടിടുന്നു. ഉണര്‍വ്വിനോടടുത്ത യാമത്തില്‍ കണ്ട കനവില്‍, പ്രതലത്തില്‍ മാരിവില്ലൊളിപ്പിച്ച നീര്‍ക്കുമിള പോലെ നേര്‍ത്ത ഒരു മരീചികയിലാണ് ആദ്യമായി ഞാന്‍ പ്രണയത്തിന്റെ പ്രതിബിംബം കണ്ടത്. സൗവര്‍ണ്ണ ശോഭയുള്ള ഒരു പൂ വിടര്‍ന്നതിന്റെ ഉത്സവമായിരുന്നിരിക്കണം അന്ന് അപ്സരലോകത്ത്. കനവില്‍ ഞാന്‍ മധുരമുള്ള കണ്ണുനീരില്‍ നാണം കലര്‍ത്തിയ പുഞ്ചിരി അറിഞ്ഞു ; ആദ്യപ്രണയത്തിന്റെ ശങ്കകളോടെ , പകപ്പോടെ, അതിലും ഏറെയേറെ കൗതുകത്തോടെ , മോഹത്തോടെ അവനെ ഞാന്‍ ഒരുപാടു പ്രണയിച്ചു; മനസ്സുകൊണ്ട് ആ സ്പര്‍ശവും ഹൃദ്സ്പന്ദനവും ചുംബനവും അറിഞ്ഞു . കിന്നരകന്യകമാര്‍ താലങ്ങേളന്തി നര്‍ത്തനമാടുന്നതും വിരലുകളാല്‍ പൂവിതളുകളെ തൊട്ടു തലോടുന്നതും ഞാന്‍ അറിഞ്ഞു . സ്നേഹത്തിന്റെ വെള്ളാരങ്കല്ലുകള്‍ പാകി ഞാന്‍ പാതയോരുക്കി അവനെ യാഥാര്‍ത്ഥ്യത്തിലേക്ക് ക്ഷണിച്ചു. പക്ഷെ ഇരുളില്‍ മറഞ്ഞിരുന്നു അവന്‍ കാറ്റായി വന്നെന്റെ കൊച്ചു കൈവിളക്ക് ഊതിക്കെടുത്തി. എങ്കിലും പരിഭവിക്കാതെ ഞാന്‍ വീണ്ടും അവനെ തേടിച്ചെന്നു. പക്ഷെ ഓര്‍മകളുടെ കളഭചാര്‍ത്തു മാത്രം തിരുശേഷിപ്പായി നല്കി ആ കിനാവ് മാഞ്ഞുപോയി. ഉണരുവാന്‍ വിസമ്മതിച്ചു വീണ്ടും കാത്തു കിടന്നത് ആത്മവഞ്ചനെയന്നു മനസ്സിലാക്കിയപ്പോള്‍ ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് മിഴിതുറന്നു. പകല്‍വെളിച്ചത്തിന്റെ ചൂടു ആത്മാവിനെ വേദനിപ്പിച്ചു. പൊള്ളിവരണ്ട മനസ്സില്‍ ഓര്‍മകളുടെ മഞ്ഞു പെയ്തിറങ്ങി വീണ്ടും നോവിച്ചു. പൊലിയുന്ന നക്ഷത്രത്തിന്റെ നഷ്ടബോധം പോലെ എന്റെ ഓര്‍മകളും ആയിരം വര്‍ണങ്ങള്‍ വാരിവിതറി പിടഞ്ഞു. മറന്നുപോയ ഈരടിപോലെ എന്റെ പ്രണയം സദാ എന്റെ അന്തരാത്മാവിനെ പിന്തുടരുന്നു.


ആയുസ്സ്‌ കുറവെങ്കിലും സുവര്‍ണ്ണ പുഷ്പങ്ങള്‍ അതീവ ശ്രേഷ്ഠമാണത്രേ.

Saturday, June 27, 2009

മഴയുടെ ദൂരം

എത്ര അകലം നീ സൃഷ്ടിക്കാന്‍ ശ്രമിച്ചാലും നമുക്കിടയില്‍ ഒരു മഴയുടെ ദൂരമേയുള്ളൂ ...ഉണര്‍വ്വിന്റെ, മറവിയുടെ, യാഥാര്‍ഥ്യത്തിന്റെ ജന്മത്തിന്റെ ...അങ്ങനെ എല്ലാ അകലങ്ങളും ആദ്യത്തെ മഴത്തുള്ളിയില്‍ അലിഞ്ഞില്ലാതെ ആകുമ്പോള്‍ നിനക്ക്‌ കനവിന്റെ കനിവും സ്മൃതിയുടെ മധുരവുമായി എന്നില്‍ പെയ്തിറങ്ങാതിരിക്കാനാവില്ല. ജാലകത്തിലൂടെ രാവും ശ്രീരാഗവും എന്നെ തേടിയെത്തുമ്പോള്‍ ഓര്‍മച്ചിത്രങ്ങളുടെ കളമെഴുതി നിന്നെ ഞാന്‍ ആവാഹിച്ചിരുത്തും ..എന്റെ മനസ്സില്‍....

Friday, June 19, 2009

എന്തിനെന്നറിയാതെ....

ഒരുപാടു വെറുത്തും ശപിച്ചും നിന്നെ ഇന്നും എന്റെ മനസ്സിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. മറക്കാന്‍ രാമഴ അനുവദിക്കാറില്ല. ഓര്‍ക്കാന്‍ പകല്‍വെളിച്ചവും. ഇടയ്ക്ക്‌ എപ്പോളോ സ്വപ്നങ്ങളിലോ മറ്റോ ഇന്നും ഞാന്‍ നിന്നെ സ്നേഹിച്ചു പോകുന്നു....

Sunday, March 29, 2009

കിനാവള്ളികള്‍

നിദ്രയുടെ ആഴങ്ങളില്‍ എങ്ങോ മനസ്സിനെ വരിഞ്ഞു മുറുക്കുന്ന സ്വപ്നങ്ങളുടെ അര്‍ഥം തേടി തുടങ്ങിയത് എന്ന് മുതല്‍ ആണ് ? അവയെ ഭയന്ന് തുടങ്ങിയത് എന്തിനായിരുന്നു ? പേക്കിനാവുകള്‍ എനിക്ക് അന്യമാണ് . ഉണര്‍വ്വില്‍ അപരിചിതമായവയൊക്കെ കനവുകളില്‍ മിഥ്യയല്ലാതെ ആയപ്പോള്‍ ആദ്യം കൗതുകവും നേര്‍ത്ത ആശങ്കയും ...
സ്വപ്‌നങ്ങള്‍ കഴിഞ്ഞുപോയ ജന്മത്തില്‍ ബാക്കി വച്ച ഓര്‍മചിത്രങ്ങളാണോ ?അതോ പ്രവചനം ?
പകുതി ചാരിയ വാതിലിലൂടെ കാണുന്ന ഇരുണ്ട മുറിയിലെ ദീപനാളം ...ഒരു ആത്മാവിന്റെ സാന്നിധ്യവും ഗാനവും ...
സന്ധ്യസമായത് കടലോരത്ത് നെരിപ്പോടുമായി കാണുന്ന നരച്ചു നീണ്ട താടിയുള്ള വൃദ്ധനും ...
ചിത്രങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ശക്തിയേറി ...
ഇന്നും അവയുടെ അര്‍ത്ഥതലങ്ങള്‍ ചികയുകയാണ് ഞാന്‍ ..ബോധതിന്റെയും അബോധത്തിന്റെയും ഇടയ്ക്കെപ്പോലോ , അല്ലെങ്കില്‍ ജന്മാന്തരങ്ങളുടെ ഇടവേളകളില്‍ എന്നെ പിരിഞ്ഞു പോകാന്‍ മടിച്ചു മനസ്സിന്റെ ഭാഗമായ ആ ചിത്രങ്ങളില്‍ എനിക്കായി എന്തോ ഒളിഞ്ഞിരിക്കുന്നുണ്ട് ...