ഒരു കണക്കിന് നോക്കിയാല്‍ എല്ലാം ഞാനായിട്ട് തന്നെ വരുത്തിയതാണ്; ചിലപ്പോള്‍ തോന്നും ദൈവഹിതമെന്നു. അങ്ങനെ വിധിയുടെയും കര്‍മത്തിന്റെയും സങ്കീര്‍ണമായ മേച്ചില്‍പുറങ്ങളില്‍ മനസ്സ് വഴിയറിയാതെ പകച്ചു നില്‍ക്കുമ്പോളാണ് ഞാന്‍ എന്റെ തറവാടിനെക്കുറിച്ച് ഓര്‍ക്കുന്നത്. പൊളിഞ്ഞുതുടങ്ങിയ ചുമരുകള്‍ക്കും പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന പോക്കുവെയിലിനും പായല് പിടിച്ച നാലുകെട്ടിനും എന്ത് ആശ്വാസമാണ് എനിക്ക് തരാനുള്ളത് എന്നാണോ ചിന്തിക്കുന്നത്?
ആ വീട് ഞാനാണ്; ഞാനെന്നാല്‍ ഈ കാണുന്ന ഞാന്‍ മാത്രമല്ല- എന്റെ പുരികക്കൊടിയിലും കണ്ണിലെ തിളക്കത്തിലും കവിളിലും എന്നിങ്ങനെ എല്ലായിടത്തുമായി പടര്‍ന്നു കിടക്കുന്ന എന്റെ പാരമ്പര്യത്തിന്റെ ഓര്‍മ- അതും ഞാന്‍ തന്നെ; തലമുറകള്‍ക്കു മുന്‍പെയും ഞാനുണ്ടായിരുന്നു. ഇതേ കണ്ണുകള്‍ കൊണ്ട് പലതും കണ്ടു, ഇതേ ചുണ്ടുകള്‍ കൊണ്ട് പലതും ഉരുവിട്ട് ഞാന്‍-ഞാന്‍ എപ്പോളൊക്കെയോ ഭാഗങ്ങളായി ഇവിടെ ജനിച്ചു മരിച്ചിട്ടുണ്ട്.
" എന്റെ മുത്തശ്ശിയുടെ തനിപകര്‍പ്പാ നീ" -അമ്മമ്മ പറയുമായിരുന്നു. അങ്ങനെ ഞാന്‍ അറിഞ്ഞു ഞാന്‍ ഞാന്‍ മാത്രമല്ലെന്ന് . അങ്ങനെ എത്രയെത്ര ജന്മങ്ങളാണ് ഒരേ അച്ചില്‍ വാര്‍ത്തു കാലത്തിന്റെ ചരടില്‍ അങ്ങിങ്ങായി ഈശ്വരന്‍ കൊരുത്തു വച്ചിരിക്കുന്നത്.
രൂപം പോലെ അവരുടെ മനസ്സും എന്റേതായിരുന്നു. എന്റെ ദുഖങ്ങളും നൊമ്പരങ്ങളും സന്തോഷങ്ങളും അവര്‍ക്കും ഉണ്ടായിരുന്നു.എങ്ങനെയോ അതൊക്കെ തരണം ചെയ്തു അവര്‍ ജീവിച്ചു. അപമൃത്യു ഒഴികെ എണ്‍പത്തിയാറ് കടക്കാതെ സ്ത്രീകളാരും മരിച്ചിട്ടില്ലാത്ത എന്റെ തറവാട്ടില്‍ അവരും നരച്ച മുടിയും ചുളിഞ്ഞ ശരീരവുമായി നിലനിന്നിരുന്നു. സന്ധ്യയ്ക്ക് അവരുടെ നാമജപം ഈ ചുമരുകളില്‍ പ്രതിധ്വനിച്ചിരുന്നു. ഒരു നിമിഷം കാതോര്‍ത്താല്‍ എനിക്ക് കേള്‍ക്കാം താവഴിയായി എനിക്ക് പകര്‍ന്നു കിട്ടിയ ആ ശാന്തിമന്ത്രം. തളരുമ്പോള്‍ അത് മാത്രം മതിയെനിക്ക് ഉണരാന്‍; തനിച്ചല്ലെന്നറിയാന്‍; ജീവിക്കാന്‍...
Tuesday, January 26, 2010
താവഴി
Posted by Preethu at 7:24 AM 2 comments
Subscribe to:
Posts (Atom)